സ്ത്രീ!


പുരുഷ  സൌന്ദര്യത്തെച്ചുറ്റിപ്പുണരും 
സ്ത്രൈണലതപോലെയും
വിടരാന്‍ വെമ്പും പൂമൊട്ടിനെ
പൊതിഞ്ഞു  കൂമ്പിനില്‍ക്കു-
മരിദലങ്ങള്‍ പോലെയും
ആകര്‍ഷാനുരാഗസമൃദ്ധമാ-
ണോരോ ജീവകണികയുമെന്നും
മിഴികളടച്ചും കാണാനാവുന്ന-
യഴകുണ്ടെന്നും എന്നെ പഠിപ്പിച്ചതാര്? 
മറ്റാരുമല്ല, 
ജീവനെടുക്കയും കൊടുക്കയും
ചെയ്യുന്നയീ ഭൂമിയും
അവളോടോപ്പമഴകും 
ക്ഷമയും നിറഞ്ഞ സ്ത്രീയും.

ഭൂമിയാണീ പ്രപഞ്ചത്തിന്‍ 
മാദകത്വമെങ്കില്‍
പുരുഷവല്ലിയിലെ പുഷ്പ-
കനകമല്ലോ, സ്ത്രീ!
അവള്‍ക്കായുമവള്‍വഴിയുമല്ലോ 
പുരുഷന്‍ കോമളനും ശക്തനുമാവുക! 

സ്ത്രീ!
ആരോരുമറിയാതെ മൊട്ടിടുന്ന-
യവളുടെ താരുണ്യം;
അടിപ്പുടവയിലമര്‍ന്നു വിടരു-
മവളുടെയമൃതകുംഭങ്ങള്‍ ;
രാമച്ചസൌഗന്ധികങ്ങളാ-
മവളുടെ രോമരാജികള്‍ ;
ഏതൊന്നിനായി പുരുഷശക്തികള്‍
തമ്മില്‍ പൊരുതിത്തുലയുകയും
ഏതൊന്നിനായി വിസ്തൃത സാമ്രാജ്യങ്ങള്‍
നിലംപരിശാകുകയും ചെയ്തുവോ
ആ അവളുടെയദ്ഭുത കവാടങ്ങള്‍ !

ഈ മണ്ണിലെയിടവേള - 
എന്റെയീ ഹൃസ്വവിശ്രമം
സരളസുരഭിതമാക്കിയ
അദ്ഭുതസൃഷ്ടിയവള്‍ - സ്ത്രീ!

അനിഷ്ടതകളുടെ വേലിയേറ്റങ്ങളെ-
യതിജീവിച്ച ഞങ്ങളുടെ കണ്ണിണകള്‍ ;
വൈചിത്ര്യ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ
ഞങ്ങളുടെ ജീവിതസന്ധികള്‍ ;
ജീവന്‍മരണങ്ങളെ സ്വരുമിപ്പിച്ചിരുന്ന-
യെത്രയെത്രയോ അതുല്യ നിമിഷങ്ങള്‍ !

മഴയോ മഞ്ഞോ തടസ്സമായിടാതെ
സുഖാസുഖങ്ങള്‍  വഴിതടയാതെ
സായാഹ്നച്ചെരുവുകളിലെയിളങ്കാറ്റും കൊണ്ട്, 
ലതകളും മരങ്ങളും കിളികളുമായി സല്ലപിച്ച്‌
അന്ധനെയെന്നപോലെന്നെ കൈ
പിടിച്ചുനടത്തിയ ജീവിതസഖിയവള്‍ - സ്ത്രീ!

***          ***        ***        ***
നിന്റെ ഗന്ധങ്ങളെ ഞാന്‍ 
വേര്‍തിരിക്കുന്നില്ല. അവയില്‍ മുഖ-
മൊളിപ്പിക്കുമ്പോള്‍ തളര്‍-
ന്നുറങ്ങിടുന്നു ഞാന്‍.
പ്രഭാതാഗമാനം കാത്തുകിടക്കുന്ന
വാഗമണ്‍ ചെരിവുകള്‍ പോലെ.

നിന്റെ ചലനങ്ങള്‍, ശബ്ദങ്ങള്‍
സ്വപ്നത്തിലെ നിന്റെ ഞരക്കങ്ങള്‍
എല്ലാം നിന്റെയന്തരാത്മാവിലേയ്ക്കുള്ള 
കവാടങ്ങളാക്കുന്നു ഞാന്‍. 

നിന്റെ ചിരിയുടെയോളങ്ങളെനിക്ക്
ഉഷ്ണവിഷണ്ണമായ ശരത്ക്കാല- 
സന്ധ്യകളിലെ കുളിര്കാറ്റാകുന്നു.
നിന്റെ നിശ്വാസങ്ങളെനിക്കു നിര്‍വൃതിയും.

നിന്റെയിന്ദ്രിയങ്ങളെന്റേതാകുമ്പോള്‍
ആയിരം കണ്ണുള്ള  വിഷ്ണുവാകുന്നു ഞാന്‍.

0 comments: